മലപ്പുറം ജില്ലയിലെ ആബ്‌സെന്റീ വോട്ടേഴ്‌സിനായുള്ള തപാല്‍ വോട്ടിങ് പൂര്‍ത്തിയായി; 96.17 ശതമാനം പോളിങ് രേഖപ്പെടുത്തി


മലപ്പുറം: പോളിങ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി (ആബ്‌സെന്റീ വോട്ടേഴ്‌സ്) പുതുതായി ഒരുക്കിയ പോസ്റ്റല്‍ വോട്ടിങ് നടപടികള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ജില്ലയിലെ 16 നിയമസഭാ നിയോജകമണ്ഡലങ്ങളിലായി  ഈ വിഭാഗത്തില്‍ 96.17 ശതമാനം പോളിങ് രേഖപ്പെടുത്തി. 80 വയസ്സിന് മുകളില്‍ പ്രായമുളളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗബാധിതര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പുതുതായി തപാല്‍ വോട്ടിങ് സൗകര്യം ലഭ്യമായ ആബ്‌സെന്റീ വോട്ടേഴ്സ്  വിഭാഗം.

ജില്ലയില്‍ ഈ വിഭാഗത്തില്‍ തപാല്‍ വോട്ട് അനുവദിച്ചത്  28190 പേര്‍ക്കായിരുന്നു. ഇവരില്‍ 27110 പേര്‍ തപാല്‍ വോട്ടിങ് സൗകര്യം പ്രയോജനപ്പെടുത്തി.  1080 പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടില്ല. തപാല്‍ വോട്ടിനായി അപേക്ഷിച്ച   80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ 23347 പേരായിരുന്നു. ഇവരില്‍  22440 പേര്‍ വോട്ട് ചെയ്തു (96.12 ശതമാനം). ഭിന്നശേഷി വിഭാഗത്തില്‍ 4764 വോട്ടര്‍മാരായിരുന്നു. ഇതില്‍ 4598 പേര്‍ വോട്ട് രേഖപ്പെടുത്തി (96.52 ശതമാനം). കോവിഡ് രോഗബാധിത വിഭാഗത്തില്‍ 79 പേരില്‍  72 പേര്‍ വോട്ട് ചെയ്തു (91.14 ശതമാനം).  

ആബ്‌സെന്റീ വോട്ടേഴ്‌സ് വിഭാഗത്തില്‍ ഏറ്റവുമധികം വോട്ടര്‍മാര്‍ ഉണ്ടായിരുന്നത് മങ്കട നിയോജകമണ്ഡലത്തിലായിരുന്നു. ഇവിടെ ആകെ വോട്ടര്‍മാര്‍ 2158. ഇതില്‍ 2094 പേര്‍ തപാല്‍ വോട്ടിങ് സൗകര്യം വിനിയോഗിച്ചു. ആബ്‌സെന്റീ വോട്ടേഴ്സ്  വിഭാഗത്തില്‍ ഏറ്റവും കുറവ് വോട്ടര്‍മാരുണ്ടായിരുന്നത് തിരൂരങ്ങാടി മണ്ഡലത്തിലാണ്.  1137 വോട്ടര്‍മാരാണുള്ളത്. ഇവിടെ 1104  പേര്‍ വോട്ട് രേഖപ്പെടുത്തി.

മറ്റ് നിയോജക മണ്ഡലങ്ങളിലെ വോട്ടുകളും, രേഖപ്പെടുത്തിയ വോട്ടുകളും യഥാക്രമം .

കൊണ്ടോട്ടി- 1630- 1560,

ഏറനാട്- 1823- 1747,

നിലമ്പൂര്‍-1841-1753,

വണ്ടൂര്‍-1874-1796,

മഞ്ചേരി-2083-2000,

പെരിന്തല്‍മണ്ണ- 2050-1968,

മങ്കട-2158-2094,

മലപ്പുറം-1969-1905,

വേങ്ങര-1322-1293,

വള്ളിക്കുന്ന്-2018-1931,

തിരൂരങ്ങാടി-1137-1104,

താനൂര്‍-1410-1367,

തിരൂര്‍-1640-1576,

കോട്ടക്കല്‍- 2091-2002,

തവനൂര്‍-1571-1517,

പൊന്നാനി-1573-1497.