അന്ന് ജനസമ്പര്‍ക്ക പരിപാടിയില്‍ എത്തിയത് കനത്ത സുരക്ഷയില്‍; ഇന്ന് അതേ ഇടതുപക്ഷം ജനസമ്പര്‍ക്ക പരിപാടി നടത്തുന്നു


കോട്ടയം: താന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ജനസമ്പര്‍ക്ക പരിപാടിയ്ക്ക് നേരെ അക്രമം അഴിച്ചുവിട്ട ഇടതുപക്ഷം ഇന്ന് ജനസമ്പര്‍ക്ക പരിപാടി നടത്തുന്നുവെന്ന് വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പൊതുജന പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാന്ത്വന സ്പര്‍ശം പരിപാടി കണ്ടപ്പോള്‍ ഇടതുപക്ഷം പണ്ട് ജനസമ്പര്‍ക്ക പരിപാടി സമയത്ത് നടത്തിയ അക്രമങ്ങളാണ് ഓര്‍മ്മവരുന്നത്.

അന്ന് കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി പോലും ജനസമ്പര്‍ക്ക വേദിയിലെത്തിയത്. വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട ജോലി മുഖ്യമന്ത്രി എന്തിന് ചെയ്യണം എന്നായിരുന്നു ആക്ഷേപം. ജനങ്ങള്‍ക്ക് നല്‍കിയ ചെറിയ സഹായങ്ങളെ വന്‍ധൂര്‍ത്തായി പ്രചരിപ്പിച്ചു.

സിപിഎമ്മുകാര്‍ പലയിടത്തും ജനങ്ങളെ തടയുകയും റോഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു. എല്ലായിടത്തും കരിങ്കൊടി ഉയര്‍ത്തി. ജനസമ്പര്‍ക്ക പരിപാടി തട്ടിപ്പാണെന്ന് ചൂണ്ടിക്കാട്ടി യുഎന്‍ ആനസ്ഥാനത്തേക്ക് ആയിരക്കണക്കിനു പരാതികളയച്ച് കേരളത്തെ നാണംകെടുത്തിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.